പബ്ജി അഥവാ പ്ലെയര്‍ അണ്‍നോൺസ് ബാറ്റില്‍ ഗ്രൗണ്ട് ഗെയിം നിരോധിച്ചുക്കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്.
പ്രെെമറി സ്കൂളുകളിൽ പബ്ജി ഗെയിമിന് വിലക്ക് ഏർപ്പെടുത്താൻ വേണ്ട നടപടികൾ എടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതാണ് സർക്കുലർ. മൊബൈലിൽ ഓൺലൈനായി കളിക്കാവുന്ന ഒരു മൾട്ടി പ്ലയെർ ഗെയിമാണ് പബ്ജി. ഗെയിമിന്റെ പിസി, കണ്‍സോള്‍ പതിപ്പുകള്‍ പ്രചാരത്തിലുണ്ട്.
കുട്ടികൾ പബ്ജി ഗെയിമിന് അടിമപ്പെടുകയാണെന്നും അത് പഠനത്തെ മോശമായി ബാധിക്കുന്നതിനാലും ഈ നിരോധനം അനിവാര്യമാണ് എന്ന് സര്‍ക്കുലര്‍ പറയുന്നു. വിലക്ക് പബ്ജിയുടെ മൊബൈല്‍ പതിപ്പിന് മാത്രമായിരിക്കാനാണ് സാധ്യത.
ഗെയിമിന് രാജ്യവ്യാപകമായി വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.
ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും വിലക്ക് നടപ്പിലാക്കണം. ഗെയിമിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞ്, ഗെയിം വിലക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് അടുത്തിടെയാണ് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. ജാഗൃതി പാണ്ഡ്യ പറഞ്ഞു.