ജനപ്രിയ ഫയല്‍ ഷെയറിങ് സേവനമായ വിട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്റര്‍നെറ്റ് വഴി വലിയ ഫയലുകള്‍ ഷെയർ ചെയ്യുന്നതിന് കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍.
ടെലികോം വകുപ്പാണ് വി ട്രാൻസ്ഫർ നിരോധിക്കാനുള്ള നിർദേശം ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് നല്കിയത്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം.
മെയ് 18-നാണ് ടെലികോം വകുപ്പ് വി ട്രാൻസ്ഫർ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകുന്നത്. വി ട്രാൻസ്ഫറിന്റെ ബ്ലോഗ് വഴിയാണ് ഇന്ത്യയിൽ അവരുടെ സേവനം ബ്ലോക്ക് ചെയ്യപ്പെട്ടതായി പുറത്തറിയുന്നത്.
ബ്ലോക്ക് ചെയ്യപ്പെട്ടതിനു പിറകിലുള്ള കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്നും എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും കമ്പനിയുടെ ബ്ലോഗ് പോസ്റ്റിലുണ്ട്.
2 ജിബി വരെയുള്ള ഫയലുകള്‍ സൗജന്യമായി വി ട്രാന്‍സ്ഫര്‍ വഴി ഷെയർ ചെയ്യാമായിരുന്നു. ഇതിനായി പ്രത്യേകം അക്കൗണ്ട് ഒന്നും ഉണ്ടാകേണ്ടിയിരുന്നില്ല. പണം നല്‌കി 20 ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാനും കഴിയും.
ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്താൻ മാത്രം വി ട്രാന്‍സ്ഫറിന്റെ ഭാഗത്തുനിന്ന് എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ വലിയ ഫയലുകള്‍ ഷെയർ ചെയ്യാൻ ഇതുപോലുള്ള സേനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സമയത്താണ് ഈ നിരോധനം.