സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പല ജീവനക്കാര്‍ക്കും അവർക്ക് തലപര്യമുള്ള അത്രയും കാലം വീട്ടില്‍ നിന്ന്തന്നെ ജോലി ചെയ്യാമെന്നാണ് ട്വിറ്റര്‍ പറയുന്നത്.
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയ ആദ്യ കമ്പനികളിലൊന്നാണ് ട്വിറ്റര്‍. ഈ പരീക്ഷണം ഒരു വൻവിജയം ആയതുകൊണ്ടാണ് ഈ ഒരു രീതി തുടരുന്നതെന്നും ട്വിറ്റർ പറഞ്ഞു.
ട്വിറ്ററിന്റെ വിവിധ രാജ്യാന്തര ഓഫീസുകളിൽ ജോലി ചെയ്യുന്ന 4000 പരം ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്. ഓഫീസിൽ ഈ വർഷം നടത്താനിരുന്ന ആളുകൾ കൂടുന്ന എല്ലാ ഇവന്റുകളും ഉപേക്ഷിച്ചതായും ട്വിറ്റർ പറഞ്ഞു.
“വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് കുറച്ച് മാസങ്ങളായി ഞങ്ങൾ തെളിയിച്ചതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർ ഇഷ്ടപെടുന്നുവെങ്കിൽ, അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കും എന്നാണ് ട്വിറ്റർ പറയുന്നത്.
>സെപ്റ്റംബറിന് മുമ്പ് ഓഫീസുകൾ തുറക്കില്ലെന്നും, ഇനി തുറക്കേണ്ട ആവശ്യം വരുകയാണെങ്കിൽ വളരെ ശ്രദ്ധയോടെ എല്ലാവിധ മുൻകരുതൽ എടുത്ത ശേഷം മാത്രമേ ചെയ്യൂ എന്നും ട്വിറ്റർ പറഞ്ഞു.
ഗൂഗിളും ഫെയ്‌സ്ബുക്കും മിക്ക ജീവനക്കാര്‍ക്കും വര്‍ഷാവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്നു.