ഷാവോമി ഫോണുകളിലെ ഡിഫാൾട്ട് ബ്രൗസറിലും, അവരുടെ തന്നെ കീഴിലുള്ള എംഐ ബ്രൗസര്‍, മിന്റ് ബ്രൗസര്‍ എന്നിവയിലും ബ്രൗസിങ് ഹിസ്റ്ററി, സെർച്ച് എൻജിൻ തിരച്ചിലുകൾ തുടങ്ങിയ വിവരങ്ങള്‍ ചോർത്തുന്നുണ്ടെന്ന് രണ്ട് സൈബര്‍ സുരക്ഷാ വിദഗ്ദർ വെളിപ്പെടുത്തിയിരുന്നു.
ബ്രൗസർ ഇന്കൊഗ്നിറ്റോ മോഡില്‍ പോലും ഈ വിവര മോഷണം ഷാവോമി നടത്തുന്നുണ്ട്. ബ്രൗസറിൽ ഉപഭോക്താക്കളുടെ യാതൊരു വിവരുവും ട്രാക്ക് അല്ലെങ്കിൽ സേവ് ചെയ്യാത്ത ഒരു മോഡാണ് ഇന്കൊഗ്നിറ്റോ എന്ന് ഓർക്കണം.
തൊട്ടുപിന്നാലെ തന്നെ ഈ ആരോപണം ശരിയല്ലെന്ന് കമ്പനി പ്രതികരിച്ചു. സുരക്ഷാ ഗവേഷകരും, ഷാവോമി ഫോൺ ആരാധകരും ഇതിൽ ഒട്ടും സംതൃപ്തർ അല്ലായിരുന്നു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇന്റര്‍നെറ്റ് കമ്പനികളെ സംബന്ധിച്ചിടത്തോളം അസാധാരണമായ കാര്യമല്ല. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് അവരുടെ സമ്മതത്തോടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായുണ്ട്.
ആ വിവരങ്ങള്‍ അനോണിമൈസ് ചെയ്യാറുണ്ടെന്നും ഇന്കൊഗ്നിറ്റോ മോഡില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ബ്രൗസിങ് നടത്തുന്ന വ്യക്തിയുമായി ചേര്‍ത്തല്ല ശേഖരിക്കുന്നതെന്നും ഷാവോമി പറയുന്നു.
ഈ വിവാദങ്ങൾ കാരണം പോയ പ്രതിച്ഛായ വീണ്ടെടുക്കാൻ പ്രശനം പറഞ്ഞ ബ്രൗസറുകള്‍ക്ക് പുതിയ അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ബ്രൗസിങ് വിവരങ്ങൾ ഷാവോമിയുമായി പങ്കുവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു ഓപ്ഷൻ സെറ്റിങ്സിൽ നൽകിയിട്ടുണ്ട്. ഇങ്ങനെ ഒരു അപ്ഡേറ്റ് നൽകിയത് വഴി ഷാവോമി, ചെയ്ത തെറ്റ് സമ്മതിച്ചു എന്നതിന് തുല്യമാണ്.
ബ്രൗസിങ് സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ താല്പര്യമുള്ളവർ ബ്രേവ് ബ്രൗസർ അല്ലെങ്കിൽ ഫയർഫോക്സ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.